
ഹാത്രാസ് കൂട്ടബലാത്സംഗ കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ ഉത്തര്‍ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്ല്യു.ജെ.) വിരമിച്ച സുപ്രീം കോടതി ജഡ്ജിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നാണ് സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കെ.യു.ഡബ്ല്യു.ജെ ആവശ്യപ്പെട്ടിരിക്കുന്നത്.
നിയമവിരുദ്ധ നടപടി കളാണ് സിദ്ദിഖ് കാപ്പനെതിരെ പൊലീസ് സ്വീകരിച്ചത് ഇതിന് അവര്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. നിരപരാധിത്വം തെളിയിക്കാനായി നുണ പരിശോധനക്ക് വിധേയനാവാന്‍ തയ്യാറാണെന്ന് സിദ്ദിഖ് അറിയിച്ചിരുന്നെന്നും കെ.യു.ഡബ്ല്യു.ജെ ചൂണ്ടിക്കാണിക്കുന്നു.
ഉത്തര്‍ പ്രദേശ് പൊലീസ് ആരോപിക്കുന്നത് പോലെ സുപ്രീം കോടതിയുമായി സിദ്ദിഖ് കാപ്പന് ഒരു ബന്ധവുമില്ലെന്നും അദ്ദേഹം ഒരു മുഴുവന്‍ സമയ മാധ്യമപ്രവര്‍ത്തകനാണെന്നും സംഘടന അറിയിച്ചു.പൊലീസ് കസ്റ്റഡിയില്‍ വെച്ച് സിദ്ദിഖ് കാപ്പന് നേരിടേണ്ടി വന്ന പ്രശ്‌നങ്ങളെക്കുറിച്ചും സംഘടന വ്യക്തമാക്കുന്നു. അദ്ദേഹത്തിന് അവശ്യ മരുന്നുകള്‍ പോലും നല്‍കിയില്ലെന്നും മര്‍ദ്ദിച്ചുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. അദ്ദേഹത്തെ ഉറങ്ങാന്‍ പോലും അനുവദിച്ചില്ലെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
സംഭവത്തിലെ വീഴ്ച മറച്ചുവെക്കാന്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ തെറ്റിദ്ധാരണജനകമായ സത്യവാങ്മൂലം നല്‍കിയെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ പറഞ്ഞു.

