ഇംഫാൽ∙ മണിപ്പുര്‍ സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം പുരോഗമിക്കുക. ഗൂഡാലോചനയടക്കം ആറു കേസുകള്‍ സിബിഐയുടെ പ്രത്യേക സംഘം അന്വേഷിക്കും.
അതേസമയം സംഘര്‍ഷത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപവീതം നല്‍കുമെന്നും അമിത് ഷാ വ്യക്തമാക്കി. ഇതിൽ അഞ്ചു ലക്ഷം വീതം കേന്ദ്രം നൽകുമെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.
ഗവര്‍ണറുടെ നേതൃത്വത്തില്‍ സമാധാന സമിതി രൂപീകരിക്കുമെന്നും സമാധാനം പാലിക്കുമെന്നു മെയ്തികളും കുക്കികളും ഉറപ്പു നല്‍കിയതായും അദ്ദേഹം പറഞ്ഞു. അതേസമയം, സംഘര്‍ഷമുണ്ടാക്കിയവരെ വെറുതേവിടില്ലെന്നും തെറ്റിദ്ധാരണ നീക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ സജ്ജമാക്കുമെന്നും മല്‍സര പരീക്ഷകള്‍ മുടങ്ങുമെന്ന ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്ര അന്വേഷണമാകും നടക്കുക. അക്രമത്തിന്റെ യഥാർഥ കാരണങ്ങൾ കണ്ടെത്തും. സുരക്ഷാ സൈനികരുടെ പക്കൽനിന്ന് കവർന്ന ആയുധങ്ങൾ തിരിച്ചു നൽകിയില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും ആഭ്യന്തരമന്ത്രി നൽകി.

