1993 ല്‍ മുംബൈയില്‍ എത്തിയത് മുതല്‍ അനുഭവിച്ച കഷ്ടപ്പാടുകൾ ഓർമിച്ചെടുത്ത് സംവിധായകൻ അനുരാഗ് കശ്യപ്.മുപ്പത് കൊല്ലത്തിനിടെ മുംബൈ എത്രത്തോളം മാറിയെന്ന് കണ്ടറിഞ്ഞുവെന്ന് അനുരാഗ് കശ്യപ് പറഞ്ഞു. കിടക്കാൻ സ്ഥലം ഇല്ലാതെ താൻ ഒരു കാലത്ത് കിടന്നുറങ്ങിയ തെരുവുകൾ മുതൽ മുംബൈയിലെ ഒരോ അരികും മൂലയും വരെ പരിപാടിയിൽ അനുരാഗ് കാശ്യപ് കാണിച്ചുതരുന്നുണ്ട്. ഇംതിയാസ് അലിയുടെ കോളേജിലാണ് ചിലപ്പോളൊക്കെ താമസിച്ചിരുന്നത്. ജൂഹുവിലെ പൃഥ്വി തിയേറ്ററിൽ സ്യൂട്ട്കേസ് വെയ്ക്കാനും ബാത്ത്റൂം ഉപയോഗിക്കാനും അദ്ദേഹം സമ്മതിച്ചിരുന്നുവെന്ന് അനുരാഗ് കശ്യപ് ഓർത്തെടുത്തു.അന്ന് ജുഹു സർക്കിളിന് നടുവിൽ ഒരു പൂന്തോട്ടമുണ്ടായിരുന്നു; സിഗ്നലുകളൊന്നും ഇല്ലാത്ത ഒരു റൗണ്ട് എബൗട്ടായിരുന്നു. അക്കാലത്ത് ഇവിടെ രാത്രി ഉറങ്ങാറുണ്ട്. പക്ഷേ ചിലപ്പോൾ അവിടെ നിന്നും ഞങ്ങളെ പുറത്താക്കും. പിന്നെ വെർസോവ ലിങ്ക് റോഡിലേക്ക് പോകും, അവിടെ ഒരു വലിയ ഫുട്പാത്ത് ഉണ്ട്. അവിടെ ആളുകൾ വരിവരിയായി ഉറങ്ങാറുണ്ടായിരുന്നു. പക്ഷേ അവിടെ കിടന്നുറങ്ങാൻ 6 രൂപ കൊടുക്കണം” -തന്‍റെ ആദ്യകാലത്തെ അവസ്ഥ അനുരാഗ് വിവരിച്ചു.ആദ്യചിത്രം പാഞ്ച് നിന്നുപോയി. രണ്ടാമത്തെ ചിത്രമായ ബ്ലാക്ക് ഫ്രൈഡേ റിലീസിന് ഒരു ദിവസം മുമ്പേ പ്രതിസന്ധിയിലായി. ഇതോടെ മുറിയിൽ അടച്ചിരിക്കാനും മദ്യപിക്കാനും തുടങ്ങി. ഒന്നൊന്നര വർഷം ഒരു നിയന്ത്രണവുമില്ലാതെ കുടിച്ചു. അതോടെ ആരതി (മുൻഭാര്യ ആരതി ബജാജ്) വീട്ടിൽ നിന്ന് ചവിട്ടി പുറത്താക്കി. മകൾക്കപ്പോൾ നാലുവയസ് മാത്രമായിരുന്നു പ്രായം. ബുദ്ധിമുട്ടേറിയ നാളുകളായിരുന്നു അത്. ഇതോടെ താൻ വിഷാദരോഗത്തിന് അടിമയായെന്നും അദ്ദേഹം പറഞ്ഞു.
“പാഞ്ചും ബ്ലാക്ക് ഫ്രൈഡേയും നിന്നുപോയി. ആൽവിൻ കാളിചരണും പെട്ടിയിലായി. ആർക്കുമറിയാത്ത വേറൊരു പടം കൂടി നിലച്ചുപോയി.തേരാ നാമിൽ നിന്നും കാണ്ടേയിൽ നിന്നും പുറത്തായി. ഞാൻ നിരന്തരം കുടിക്കുകയും ഈ പ്രശ്നങ്ങൾക്കെതിരെ പോരാടുകയും ചെയ്തു. ഞാൻ ഭാഗമായതോ എഴുതിയതോ ആയ പ്രോജക്റ്റുകളിൽ നിന്നും തുടർച്ചയായി പുറത്താക്കപ്പെട്ടു. അതൊരു മോശം കാലമായിരുന്നു. സിനിമാ രംഗത്തോട് അന്ന് വെറുപ്പായിരുന്നു.” അനുരാഗ് കൂട്ടിച്ചേർത്തു.