ഗുസ്‌തി താരങ്ങളുടെ ലൈംഗീകാതിക്രമ പരാതിയിൽ ഗുസ്തി ഫെഡറേഷൻ ചെയർമാൻ ബ്രിജ് ഭൂഷൺ സിംഗിന്റെ മൊഴി രേഖപെടുത്തിയെന്നും ആരോപണങ്ങൾ ബ്രിജ് ഭൂഷൺ നിഷേധിച്ചുവെന്നും പോലീസ് കോടതിയിൽ അറിയിച്ചു. ബ്രിജ് ഭൂഷണെ വിശദമായി ചോദ്യം ചെയ്യുമെന്നും ഡൽഹി പോലീസ് റോസ് അവന്യൂ കോടതിയിൽ സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ടിൽ അറിയിച്ചു.
ബ്രിജ് ഭൂഷണൊപ്പം ഗുസ്തി ഫെഡറേഷൻ അസിസ്റ്റൻറ് സെക്രട്ടറിയുടെ മൊഴിയും രേഖപെടുത്തിയെന്നും താരങ്ങളുടെ പരാതിയിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചെന്നും ഡൽഹി പോലീസ് അറിയിച്ചു.
ഇന്നലെ പ്രായപൂർത്തിയാകാത്ത ഗുസ്തി താരത്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. മറ്റു താരങ്ങളുടെ മൊഴി ഉടൻ രേഖപ്പെടുത്തുമെന്ന് അറിയിച്ചു. ജന്തർ മന്ദറിൽ ഗുസ്തിതാരങ്ങളുടെ സമരം 20ആം ദിവസത്തിലേക്ക് കടക്കുകയാണ്.
ഈ മാസം 21ന് മുൻപ് ബ്രിജ് ഭൂഷനെതിരെ നടപടിയെടുത്തില്ലെങ്കിൽ ഡൽഹി വളയും എന്നാണ് ഗുസ്തി താരങ്ങളുടെ പ്രഖ്യാപനം. വിവിധ കർഷക സംഘടനകളുടെ പിന്തുണയും ഗുസ്തി താരങ്ങൾക്ക് ഉണ്ട്. കേന്ദ്രം നിയോഗിച്ച സമിതിയുടെ കണ്ടത്തലുകൾ വരും മുമ്പ് കർഷക സംഘടനകൾ പിന്തുണയുമായി വന്നത് തെറ്റായി പോയെന്ന് ബ്രിജ് ഭൂഷൻ പ്രതികരിച്ചു.

