മുഖ്യമന്ത്രിയുടെ മലപ്പുറം പ്രസ്താവനക്കെതിരെ നിലപാട് കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
രാജ്യ വിരുദ്ധ പ്രവര്‍ത്തനം ശ്രദ്ധയില്‍ പെട്ടിട്ടും എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ടും താന്‍ ഇതേ ചോദ്യം ചോദിക്കുന്നുവെന്നും എന്ത് നടപടിയാണ് സര്‍ക്കാര്‍ കൈക്കൊണ്ടതെന്നും ഗവര്‍ണര്‍ ചോദിച്ചു.
ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നത് ആരാണ്? അറിഞ്ഞിട്ടും എന്തുകൊണ്ട് സര്‍ക്കാര്‍ മിണ്ടിയില്ല? ആരാണ് ഇതില്‍ പങ്കെടുത്തത് എന്ന് പറയാനുള്ള ബാധ്യത സര്‍ക്കാറിനില്ലേ ? ഗവര്‍ണര്‍ ചോദിച്ചു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ആരു പങ്കാളിയായി എന്നതിനെ സംബന്ധിച്ച വിശദ റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രിയോട് ഇന്ന് ആവശ്യപ്പെട്ടുവെന്നും ഗവര്‍ണര്‍ പറഞ്ഞു. സ്വര്‍ണ്ണകടത്തിനും ഹവാല ഇടപാടിനും പിന്നില്‍ ആരാണ് എന്ന് അറിയിക്കണം. ഈ വിവരം തന്നില്‍ നിന്ന് മറച്ചുവെച്ചതില്‍ ആശ്ചര്യം തോന്നുന്നു. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.വാര്‍ത്ത സമ്മേളനത്തിലും അഭിമുഖത്തിലും പറഞ്ഞ കാര്യങ്ങളില്‍ അന്വേഷണം നടത്തണം.ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ തനിക്ക് ആശങ്കയുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. 10 ദിവസം മുന്‍പ് ഇതുമായി ബന്ധപ്പെട്ട് ഞാന്‍ അദ്ദേഹത്തിന് കത്ത് നല്‍കിയിരുന്നു. ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. സ്വര്‍ണക്കള്ളക്കടത്തില്‍ നിന്ന് ലഭിക്കുന്ന പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്ന വെളിപ്പെടുത്തലിലും ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്തുകൊണ്ട് തന്നോട് പങ്കുവെക്കുന്നില്ലെന്നും ഗവര്‍ണര്‍ ചോദിച്ചു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം ചോദിച്ചു.