രാജ്യത്ത് കോവിഡ് കേസുകള്‍ ഉയര്‍ന്ന് തന്നെ നില്‍ക്കുന്നുണ്ടെങ്കിലും ഇത് സാമൂഹികമായ ഒരു ഗുരുതര രോഗമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ മാസ്ക് വെക്കുന്നതടക്കമുള്ള എല്ലാ കോവിഡ് നിയന്ത്രണങ്ങളും നീക്കി യൂറോപ്യന്‍ രാജ്യമായ ഡെന്‍മാര്‍ക്ക്. നിശാക്ലബ്ബുകള്‍ തുറന്നു. രാത്രി വൈകിയുള്ള മദ്യവില്‍പ്പനയും പാര്‍ട്ടികളും പുനരാരംഭിച്ചു.ഇനി ചടങ്ങുകളില്‍ സംബന്ധിക്കാന്‍ ഡാനിഷ് കോവിഡ് ആപ്പിന്റെ ആവശ്യവുമില്ല.
രാജ്യത്തെ ഉയര്‍ന്ന വാക്‌സിനേഷന്‍ നിരക്കും ഇതിന് ഒരു പ്രധാന കാരണമാണെന്ന് ഡെന്മാര്‍ക്ക് സര്‍ക്കാര്‍ വ്യക്തമാക്കി. അഞ്ച് വയസ്സിന് മുകളിലുള്ള ജനസംഖ്യയുടെ 80 ശതമാനം പേര്‍ക്കും രണ്ടു ഡോസ് വാക്‌സിന്‍ എടുത്തിട്ടുണ്ട്. 60 ശതമാനം പേര്‍ക്ക് ബൂസ്റ്റര്‍ ഡോസും പൂര്‍ത്തിയാക്കി.
‘വാക്‌സിന്‍ എടുത്തവര്‍ക്ക് ഒമിക്രോണ്‍ ഗുരുതരമായ രോഗമല്ലാത്തതിനാല്‍, നിയന്ത്രണങ്ങള്‍ നീക്കുന്നത് ന്യായമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു’ – രാജ്യത്തെ പ്രമുഖ എപ്പിഡെമിയോളജിസ്റ്റ് ലോണ്‍ സൈമണ്‍സന്‍ പറഞ്ഞു.
ചൊവ്വാഴ്ച മുതല്‍, കടകളിലും റെസ്റ്റോറന്റുകളിലും പൊതുഗതാഗതത്തിലും മാസ്‌ക് ആവശ്യമില്ല. ഇന്‍ഡോറുകളില്‍ അനുവദിച്ചിരുന്ന ആളുകളുടെ എണ്ണം സംബന്ധിച്ച നിയന്ത്രണം, സാമൂഹിക അകലം പാലിക്കല്‍ എന്നിവയും നീക്കി.
സര്‍ക്കാരിന്റെ കോവിഡ് പാസ് ആപ്പ് ഇനി നിര്‍ബന്ധമില്ല. സ്വകാര്യ ചടങ്ങുകളിലെ സംഘാടകര്‍ക്ക് പ്രവേശനത്തിനുള്ള വ്യവസ്ഥയ്ക്കായി വേണമെങ്കില്‍ ഈ ആപ്പ് ഉപയോഗിക്കാം.
അതേസമയം ചില ചെറിയ നിയന്ത്രണങ്ങള്‍ ഡെന്മാര്‍ക്കില്‍ നിലനിര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്. ഡെന്മാര്‍ക്കിന്റെ ഫ്രീ ട്രാവല്‍ സോണിന് പുറത്ത് നിന്ന് വാക്‌സിന്‍ എടുക്കാതെ അതിര്‍ത്തി കടക്കുന്നതിന് നിയന്ത്രണമുണ്ട്. ആശുപത്രികളിലും പരിചരണ കേന്ദ്രങ്ങളിലും മാസ്‌ക് ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്.
പൂര്‍ണ്ണമായും തുറന്ന ഡെന്മാര്‍ക്കിന് സുപ്രഭാതം എന്ന് ചൊവ്വാഴ്ച ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡ്രിക്‌സെന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വാക്‌സിന്‍ എടുത്ത ജനങ്ങള്‍ക്ക് അവര്‍ നന്ദിയും അറിയിച്ചു.
ജനുവരിയില്‍ യുകെയും കോവിഡ് നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞിരുന്നു. ഇതിനെ പിന്തുടര്‍ന്നുകൊണ്ടാണ് ഡെന്മാര്‍ക്കും സമാനമായ നീക്കം നടത്തിയിരിക്കുന്നത്. അയര്‍ലന്‍ഡ്, ഫ്രാന്‍സ്, നെതര്‍ലന്‍ഡ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളും കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ തുടങ്ങിയിട്ടുണ്ട്.