കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയിട്ടും അഖിലേന്ത്യ സർവകലാശാല മത്സരത്തിലേക്ക് പരിഗണിക്കപ്പെടാതിരുന്ന ജീവൻ ജോസഫിന് പങ്കെടുക്കാൻ അവസരം. കോഴിക്കോട് ജില്ലാ നിയമസേവന അതോറിറ്റിയുടെ അടിയന്തരമായ ഇടപെടലിലൂടെയാണ് ഇത് സാധ്യമായത്.67 കിലോഗ്രാം വിഭാഗത്തിൽ ജേതാവായ ജീവനെ തിരഞ്ഞെടുപ്പ് ക്യാമ്പിൽ നിന്ന് പുറത്താക്കി പകരം മൂന്നാം സ്ഥാനക്കാരനെ പരിഗണിച്ചു എന്നായിരുന്നു പരാതി. നിലവിൽ 67 കിലോ വിഭാഗത്തിൽ മത്സരാർത്ഥി പങ്കെടുക്കാൻ പോയതിനാൽ 75 കിലോ വിഭാഗത്തിൽ പങ്കെടുക്കാൻ താല്പര്യമുണ്ടെന്ന് ജീവൻ ജോസഫ് അദാലത്തിൽ അറിയിച്ചിരുന്നു. വൈസ് ചാൻസിലർ ഡോക്ടർ എം കെ ജയരാജ്, രജിസ്ട്രാർ ഇ കെ സതീഷ്, കായിക വിഭാഗം മേധാവി ഡോക്ടർ വിപി സക്കീർ ഹുസൈൻ എന്നിവർ കാലിക്കറ്റ് സർവകലാശാലയ്ക്ക് വേണ്ടി ഗൂഗിൾ മീറ്റിൽ അദാലത്തിൽ ഹാജരായി. സെലക്ഷൻ ട്രയൽസിൽ ജീവൻ പങ്കെടുക്കാത്തതാണ് പുറത്താക്കാൻ കാരണമെന്ന് സർവ്വകലാശാല ജില്ല നിയമസേവന അതോറിറ്റിയെ അദാലത്തിൽ അറിയിച്ചിരുന്നു. എന്നാൽ ജീവന് സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് യാതൊരു ഉത്തരവും ലഭിച്ചിരുന്നില്ല എന്ന് ജീവൻ പറഞ്ഞു. അദാലത്തിന് കോഴിക്കോട് ജില്ലാ നിയമസേവനാ അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജ്മായ എംപി ഷൈജൽ നേതൃത്വം നൽകി. കോഴിക്കോട് ജില്ലാ നിയമസേവന അതോറിറ്റി പാരാലീഗൽ വളണ്ടിയർ ചന്ദ്രനാണ് പരാതിയുമായി ജില്ലാ നിയമസേവന അതോറിറ്റിയെ സമീപിച്ചത്. നാളെ ഹരിയാനയിലാണ് ചാമ്പ്യൻഷിപ്പ്.